എഴുതിക്കടന്ന പുഴകള്‍.

Saturday, October 23, 2010

മുറിവിലിരുന്ന് വ്രണം സ്വപ്നം കണ്ട ഒരാള്‍


കൂട്ടില്‍ പാര്‍ക്കാതെയും കൂട്ടംതെറ്റി നടന്നും ഒരാള്‍ നമ്മെ കടന്നുപോയി. ഇത്തരം തെറ്റിനടത്തങ്ങളിലൂടെയാണ് മലയാളി വല്ലപ്പോഴും ശരി പഠിക്കുന്നത്. അല്ഭുതങ്ങളൊന്നുമില്ലാത്ത വഴികളിലൂടെ അത്ഭുതം കൂറിനടന്നവന്‍.വാക്കുകളുടെ ഇച്ഛാശക്തി തീപോലെ ഊതിപ്പെരുക്കിയവന്‍. സുഹൃത്തെ, നീ അറിഞ്ഞിട്ടുണ്ടോ ചിത്തരോഗശുപത്രിയിലെ ദിനങ്ങള്‍, വെയില്‍ തിന്നുന്ന പക്ഷികളുടെ പൊള്ളലുകള്‍ , കത്തുന്ന വിശപ്പിനു ചോറില്‍ നിന്നും പെറുക്കി മാറ്റിയ കല്ലും കരിക്കട്ടയും എന്നെഴുതിപ്പിച്ച വിശപ്പ്‌.
ഞാന്‍ കാട്ടിലും കടലോരത്തുമിരുന്നു കവിത എഴുതുന്നു
"സ്വന്തമായൊരു മുറിയില്ലാത്തതിനാല്‍
എന്റെ കാട്ടാറിന്റെ അടുത്തു വന്നു നിന്നവര്‍ക്കും
ശത്രുവിനും സഖാവിനും സമകാലീന ദുഖിതര്‍ക്കും
ഞാനിത് പങ്കുവെക്കുന്നു"
ജീവിതം ഒരു അപ്പക്കഷ്ണമല്ല,വ്യാമോഹങ്ങളുടെ നെയ്മണം അതിനെ സാധൂകരിക്കുന്നുമില്ല. അര്ധാലങ്കാരികതകലുടെ നിമ്നോക്ത്തികള്‍, കാമ്പില്‍ നിന്നുള്ള വിടുതലാണ്.അത് ഒറ്റിക്കൊടുത്ത സ്വപ്നങ്ങളെ ജീ വിതത്തില്‍ നിന്നും പിഴുതെറിയും.താളം തെറ്റിയിട്ടും പാട്ടെന്നു നാം വിളിക്കുന്ന ജീവിതത്തെ കലാപത്തിനിറക്കും. നിനക്കും എനിക്കും ഇടയിലെ പാപമറകള്‍ കൊതിയുടെതാണ്. കൊതികളാണ് നമ്മെ പങ്കുവയ്ക്കാന്‍ പ്രേരിപ്പിക്കുനത്.ശരാശരി ജീവിതത്തില്‍ ഇടതുപക്ഷമെന്നും വലതുപക്ഷമെന്നും കൊതിപ്പിക്കലിന്റെ ഇറവരമ്പുകള്‍ ഉണ്ടാവുന്നതിങ്ങ നെയാണ് ! കൊതിച്ചും കൊതിപ്പിച്ചും, ആകാശം തൊടുന്നത് നിന്റെയും എന്റെയും കാമനകളാണ്.ഹേ, അര്‍ദ്ധചുംബനങ്ങളുടെ പാട്ടുകാരാ, പാടുക മേഘ മല്‍ഹാര്‍ തന്നെ നീ
"ശവത്തിന്മേല്‍ വേട്ടപ്പക്ഷികള്‍
കണ്ണ് വെക്കുന്നതിനു മുമ്പ്
ചിരസ്ഥായിയായ വര്‍ഷത്തില്‍
ചെമ്പരത്തിപ്പൂ മാലയനിഞ്ഞു അയാള്‍ നടന്നു, ഓടി
പക്ഷിയെക്കാള്‍ വേഗത്തില്‍ പറന്നു
മകനെ അലങ്കരിക്കുവാന്‍ മനോഹരമായൊരു
റീത്ത് വേണം....
ജീവിതം പൊടിപ്പും തൊങ്ങലും വെക്കുമ്പോളാണ് അത് ജീവിതമാകുന്നത്. അല്ലെങ്കില്‍ അത് കവിതയാണ്.ഏകമാത്രയില്‍ നിശ്ചയിച്ച സുരതമോഹ ങ്ങളത്രയും മാറ്റി നിരീക്ഷിച്ചാല്‍ ജീവിതം പോലെ, ജീവിക്കാന്‍ മനോഹ രമായ മറ്റൊന്നില്ല.
" പക്ഷിതന്‍ നെഞ്ചിലെ അസ്ത്രമൂരുന്നു ഞാന്‍
മറ്റൊരു ശത്രുവിന്‍ നെഞ്ചിലേറ്റാന്‍"
വിശപ്പറിഞ്ഞു വിശപ്പെഴുതിയ കവിയാണ്‌ അയ്യപ്പന്‍.
"വിശപ്പുള്ളവന്‍ ചെരുപ്പ് തിന്നുന്നതുകണ്ട്
ചിരിച്ചവനാണ് ഞാന്‍
അന്നത്തെ കൊമാളിത്തമോര്‍ത്തു
ഇന്ന് ഞാന്‍ ചിരിക്കുന്നു "
ഈ ചിരി ചിരിക്കുന്നത് അയ്യപ്പന്‍ വിശപ്പ്‌ മാറ്റി കൊണ്ടല്ല. കൂടുതല്‍ വിശന്നി രുന്നുകൊണ്ടാണ്‌. അതാണ്‌ അയ്യപ്പന്റെ സത്യം.
"കടലിനോടു പൊരുതിയ
കിഴവന്റെ മീന്‍ തിന്നത് ഞാനാണ് "
ഇതാണ് കവിതയുടെ സത്യം. എന്തുകൊണ്ടാണ് അയ്യപ്പന്‍ മലയാളി സാമാന്യത്തിനു നികൃഷ്ട്ടനാവുന്നത് !
എറിഞ്ഞുടക്കുന്നതിലെ സൌന്ദര്യാത്മകത ഇത്രമേല്‍ കവിതയിലും ജീവിതത്തിലും ആവാഹിച്ച ആരാണുള്ളത് പ്രിയ വായനകാരാ നിന്റെ മുന്നില്‍ ഉള്ളത്.
"ഭാഷയ്ക്ക്‌ തേയ്മാനം സംഭവിച്ചത് കൊണ്ട്
ഒരു ചങ്ങാതി ആത്മഹത്യ ചെയ്തു
ഇതാണ് ഭൂമിയില്‍ അവന്റെ പ്രസക്തി
ജീവിത തഴമ്പിന്റെ പ്രസക്തി"
ഇത് ഭാഷ സൂഷ്മമായി നിരീഷിക്കുന്നവന്റെ വ്രതശുദ്ധിയാണ്. തെരുവില്‍ അന്തിയുറങ്ങി ഭാഷയ്ക്ക്‌ കാവല്‍ നിന്ന ഒരാള്‍ സമൂഹത്തിനു അധകൃതനാവു ന്നതെന്തുകൊണ്ടുന്നൊരു ചോദ്യം അയ്യപ്പന്‍ ചോദിക്കുന്നുണ്ട് എഴുതാതെ പോയ കവിതകളിലൂടെ.
" ശത്രു ഞാന്‍, സഖാവ് നീ, പിച്ചാത്തി മടക്കുക
മിത്രങ്ങളാകാം, ഹസ്തദാനവുമാകാം തമ്മില്‍
മെതിച്ച കതിരുകള്‍,പതിരിന്‍ കിനാവുകള്‍
ചതുര്ഷ്ടിയാകുന്നു ചുവപ്പ് നക്ഷത്രങ്ങള്‍
മുയല്‍ കുഞ്ഞായിരുന്നു പുലര്ച്ചക്കിര, ഇളം
കുയിലായിരുന്നല്ലോ പാട്ടുകര്‍ക്കെല്ലാം തീറ്റ" 
കഴിഞ്ഞ രണ്ടു അവധിക്കാലങ്ങളിലും പ്രിയ കവി നിന്നെക്കാണാന്‍ ഞാന്‍ വല്ലാതെ ഉഴറിയിരുന്നു. ഒന്നാം യാത്രയില്‍ നീ ആശുപത്രിയിലാണെ ന്നറിഞ്ഞു! പെങ്ങള്‍ കാണാന്‍ അനുവദിക്കില്ലത്രേ! രണ്ടാം യാത്രയില്‍ വടകര കരണ്ട് ബുക്സില്‍ അന്വേഷിച്ചു. ഇന്നലെയും ഇവിടുണ്ടായിരുന്നു. ഫോണ്‍ നമ്പര്‍ ചോദിച്ചപ്പോള്‍ ഒരു താക്കീത് " ആലോചിച്ചു വിളിച്ചാല്‍ മതി,വീട്ടിലേക്കുള്ള വഴി മനസിലായാല്‍ പിന്നെ ഇടക്കിടക്കുവരും"
ആ വരല്‍ ഒഴിവാക്കാന്‍ വിളിച്ചില്ല, അതാണെന്റെ ഈ രാത്രിയെ ഇത്രമേല്‍ കുമ്പസരിപ്പിക്കുന്നത്. പതിവിലധികം മദ്യപിച്ചു ഈ വരികള്‍ കുറിക്കുന്ന ത്. ഈ സത്യസന്ധതയെങ്കിലും എനിക്ക് കവിയോട് കാണിക്കേണ്ട തുണ്ട്.
"ഓടിക്കിതച്ചെത്തിയപ്പോള്‍
ലെവല്‍ക്രോസടുത്തു ,
ഇനി അടുത്ത വണ്ടിക്കു ചെന്നിട്ടര്‍ത്ഥമില്ല
ശവത്തിന്റെ ശകുനമായിരുന്നിട്ടും
യാത്ര മുടങ്ങി"
ഈ യാത്രയാണ് കവിയുടെ ജീവിതം. അതാണ്‌ കവിതയുടെ ചന്ദസ്സ്.
" ആരോരുമില്ലാത്ത മണല്‍ത്തരികളുടെ നിശ്വാസം
എന്നായിരുന്നു നിന്റെ പേര് "
ഈ മണല്‍ത്തരികളോടുള്ള ഐക്ക്യദാര്‍ഡ്യംമായിരുന്നു കവിയുടെ ജീവിതം.


"തുറന്ന പുസ്തകം പോലെ
നിന്റെ മനസറിയാം
കിളിക്കതിനു പഠിപ്പുണ്ടോ?
ഇല്ലെന്നാരുപറഞ്ഞു
ഇലകളെപ്പോലെ
നിന്റെ എണ്ണമറിയം
നക്ഷത്രം പോലെ
നിന്റെ അക്ഷരമറിയാം
നിന്നുള്ളം കൈയ്യിലെ നെല്ലിക്കയുടെ
കയ്പ്പും മധുരവുമറിയാം
കാക്കപ്പൊന്നുകൊണ്ടല്ല
നിനക്ക് കല്യാണം!
നിരന്തരം യാത്രയാവുന്നെങ്കിലും , ഒരു കണ്പാര്‍പ്പുണ്ട് കവിക്ക്‌, ഇല്ലാതെ പോയ ജന്മാന്തരങ്ങളില്‍. ഈ ഒറ്റുകണ്ണാണ് അയ്യപ്പനെ കവിയാക്കുന്നത്. ദൈവമേ എത്ര കാലം കഴിഞ്ഞാലാണ് നമുക്ക് ഇത്രമേല്‍ തെണ്ടിയായ ഒരു കവിയെ കിട്ടുക!
ശവം കണ്ടെടുത്ത പോലീസുകാരനും, വൈദ്യനും, കവിയെ തിരിച്ചറിഞ്ഞി ല്ല.അവര്‍ക്ക് ഒരു സസ്പെന്ഷന് തരമില്ല. രണ്ടു ഔദോഗിക വിഭാഗവും ഒരു കവിയെ തിരിച്ചറിയാനുള്ള സാമാന്യ പരിശീലനം ആര്ജ്ജിക്കേണ്ടതില്ല അവരുടെ ശമ്പളം കൈപ്പറ്റുവാന്‍. അത് വാങ്ങിക്കൊണ്ടുപോയി ഉളുപ്പില്ലാ തെ അവര്‍ തങ്ങളുടെ കുടുംബത്തെ പോറ്റും. ഇങ്ങനെയും ജീവിക്കാം എന്ന തെളിവിന്‌.
എങ്കിലും കവേ, നീ ഉറങ്ങുക നാളെ നിന്നെ സംസ്കരിക്കില്‍ ചട്ടലംഘനമാ യീടാം നിനക്കൌദ്യോഗിക വെടിയുണ്ട നല്‍കേണ്ടതുണ്ട്.ഞങ്ങള്‍  തിക ഞ്ഞ റിപ്പബ്ലിക്കുകള്‍!
രണ്ടു പെഗ്ഗിന്റെ പിന്ബലത്തിലാണ് ഞാനിത്രയും കുറിക്കുന്നത് . ഇത്രയെ ങ്കിലും തുറന്നു പറഞ്ഞില്ലെങ്കില്‍ അയ്യപ്പന്‍ കവിത വായിക്കാന്‍ ഞാന്‍ അര്‍ഹനല്ല. കുട്ടികളെ ഒരുപാടു സ്നേഹിച്ച നീ എന്നെ ദത്തെടുക്കാതെ പോയതെന്ത്. എത്ര ജന്മം കൊണ്ട് പഠിച്ചെടുത്താല്‍ എനിക്ക് നിന്റെ മകനാവാം.
"ഇത്രയും യാത്രാ ഭംഗം
ഇനി ഞാനുറങ്ങട്ടെ
ച്ഛത്രത്തെ ദാനം നല്‍കി
സത്രത്തില്‍ സോപാനത്തില്‍ ...."
അയ്യപ്പനില്ലാതെയും നമുക്ക് ജീവിക്കാം എന്ന് തെളിയിക്കേണ്ട ഉത്തരവാ ദിത്വം വരും തലമുറകളുടെതാണ്


പ്രിയപ്പെട്ട വി എസ്, ഒരു മുഖ്യമന്ത്രി എന്ന നിലയില്‍, പ്രിയ ബേബി ഒരു സാംസ്‌കാരിക മന്ത്രി എന്ന നിലയില്‍, താങ്കളീ ശവത്തിനു കാവലിരിക്കാ തിരിക്കുക. ഞങ്ങള്‍ക്കീ കവിതയെ തികച്ചും ഉള്‍ക്കൊള്ളേ ണ്ടതുണ്ട്. അതിനു ഭാഷയില്ലെങ്കില്‍ പോലും!


അമ്പ്
(ഒടുവിലത്തെ കവിത, കണ്ടെടുത്തത് കവിയുടെ തിരിച്ചറിയപ്പെടാത്ത ജഡത്തിന്റെ  കുപ്പായകൈതെറുപ്പില്നിന്നും)
അമ്പ് ഏതു നിമിഷവും എന്റെ മുതുകില്‍ തറക്കാം
ഒരുമരവും എനിക്ക് മറതന്നില്ല.....

2 comments:

Vinodkumar Thallasseri said...

ഉള്ളിലിരുന്ന് നീറിയ ഒരു മുറിവ്‌ വ്രണമാക്കിത്തന്നതിന്‌ നന്ദി. ഈ വ്രണവും ഉണങ്ങും. ഒരു പാട്‌ പോലും അവശേഷിപ്പിക്കാതെ മുദുല കോമള ചര്‍മ്മം തിരിച്ചുപിടിക്കാന്‍ നമുക്കാകും.

എങ്കിലും മാളമില്ലാതെ അലയുന്ന ഒരു പാമ്പ്‌ എണ്റ്റെ സ്വപ്നത്തില്‍ വരാതിരിക്കില്ല. ഉണര്‍വില്‍ അത്‌ സംഭവിക്കാന്‍ ഞാന്‍ അനുവദിക്കില്ലെങ്കിലും....

SUJITH KAYYUR said...

ivide vare vannu ellaam vaayicha pokunne....nannaayi.,.keto...